വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട്/ ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അറസ്റ്റിൽ. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തി രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഹൊസ്ദുർഗ് പോലീസ് ഉച്ചയോടെ രേഖപ്പെടുത്തി മൊഴിയെടുത്തു. ഇനി കോടതിയിൽ ഹാജരാക്കും.
എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണിത്. ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യമായതിനാൽ കൂടുതൽ കേസുകൾ ചുമത്താനിടയുണ്ട്.
ഇംഗ്ലണ്ടിൽ നേഴ്സ് ആയിരുന്ന രഞ്ജിതയെ അവരുടെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ലൈംഗികമായും തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച പവിത്രനെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു. കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരനാണ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു.
Post a Comment