വെള്ളിയാഴ്ചയിലെ ബലിപെരുന്നാൾ അവധി റദ്ദാക്കി ശനിയാഴ്ച മാത്രം അവധിയാക്കിയതിൽ വ്യാപക പ്രതിഷേധം. നേരത്തെ പ്രഖ്യാപിച്ച അവധി പെട്ടെന്നുള്ള തീരുമാനത്തിലൂടെ അപ്രതീക്ഷിതമായാണ് സർക്കാർ റദ്ദാക്കിയത്. സർക്കാർ തീരുമാനത്തിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ ആറിന് വെള്ളിയാഴ്ച നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
തത്വത്തിൽ ഇപ്രാവശ്യം ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് സർക്കാർ വക അവധിയില്ലാത്ത സാഹചര്യമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പറഞ്ഞു. കലണ്ടറിൽ വെള്ളിയാഴ്ചയായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. കേരളത്തിൽ മാസപ്പിറവി ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയിലേക്ക് മാറിയ സാഹചര്യത്തിലാണ് സർക്കാർ വെള്ളിയാഴ്ച അവധി ഒഴിവാക്കി പ്രവർത്തി ദിനമാക്കിയത്.
ശനി, ഞായർ വിദ്യാലയങ്ങൾക്ക് അല്ലെങ്കിലും അവധിയാണ്. രണ്ട് പെരുന്നാളുകൾക്ക് മിനിമം മൂന്ന് ദിവസമെങ്കിലും അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. അതിന് സാധ്യമല്ലെങ്കിൽ രണ്ട് ദിവസമെങ്കിലും നൽകുമ്പോഴാണ് വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തി പെരുന്നാളാഘോഷിച്ച് തിരിച്ച് ജോലിക്കെത്താൻ കഴിയുകയുള്ളൂ. ഇപ്രാവശ്യം കേരളത്തിൽ വെളളിയാഴ്ച വളരെ പ്രാധാന്യമുള്ള അറഫ നോമ്പിൻ്റെ ദിനം കൂടിയാണ്.
കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ അറിയിപ്പ് ഒരു വിഭാഗത്തിൻ്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ എന്നും വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു.
ബലി പെരുന്നാളിന് നേരത്തെ നിശ്ചയിച്ച വെള്ളിയാഴ്ചയിലെ അവധി മാറ്റിയത് ശരിയായ നടപടിയായില്ലെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി പറഞ്ഞു. ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുവെ അവധിയായിരിക്കെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറിയതുകൊണ്ട് നൂറുകണക്കിന് ജീവനക്കാർക്കും വിദ്യാർഥികൾക്കും പ്രത്യേകിച്ച് പ്രയോജനപ്പെടില്ല, മാത്രമല്ല പെരുന്നാൾ ആഘോഷത്തിനായി വിദൂര സ്ഥലങ്ങളിൽ നിന്ന് തലേ ദിവസം തന്നെ പുറപ്പെടാനിരിക്കുന്നവർക്ക് പെട്ടെന്നുള്ള അവധിമാറ്റം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. മുസ്‌ലിംകളുടെ വളരെ പ്രധാനപ്പെട്ട ആഘോഷത്തോട് സർക്കാർ കാണിക്കുന്ന ഈ അവഗണന വലിയ അനീതിയാണ്. വെള്ളിയാഴ്ച കൂടി അവധി നൽകി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ജനപ്രതിനിധികൾ ഇതിൽ ഇടപെടണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
ബലി പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച നൽകിയിരുന്ന അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത് കടുത്ത വിവേചനമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളുടെ ഏറെ പ്രാധാന്യമർഹിക്കുന്ന ആഘോഷമാണ് പെരുന്നാളുകൾ. ആ പെരുന്നാളിന് അവധി നൽകുന്നതിന് പകരം ഉള്ള അവധി മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇരു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി നൽകണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനുള്ള അവസരമാണ് ഇതു വഴി നിഷേധിക്കപ്പെടുന്നത്. ന്യായമായ ഈ ആവശ്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് കെഎടിഎഫ് ആവശ്യപ്പെട്ടു.
ജൂൺ ആറിന് വെള്ളിയാഴ്ച ബലി പെരുന്നാളിന് അനുവദിച്ച സർക്കാർ അവധി പിൻവലിച്ചത് മുസ്‌ലിം സമുദായത്തോട് ചെയ്ത നീതികേടാണെന്ന് കെഎൻഎം മർകസുദ്ദഅവ ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി പ്രസ്താവനയിൽ പറഞ്ഞു. ബലിപെരുന്നാളിന് ബലിയടക്കമുള്ള കർമങ്ങൾ ചെയ്യാനുണ്ടെന്നിരിക്കെ പ്രഖ്യാപിച്ച അവധിപോലും എടുത്ത് കളയുന്നത് അംഗീകരിക്കാവതല്ല. ഇതര ആഘോഷങ്ങൾക്ക് പത്ത് ദിവസം വരെ അവധി അനുവദിക്കുമ്പോൾ മുസ്‌ലിം ആഘോഷങ്ങളോട് മാത്രം സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് എം. അഹമ്മദ്കുട്ടി മദനി ആവശ്യപ്പെട്ടു.
മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ലീവിലും മുസ്‌ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുകയാണെന്ന് കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസൻ മുസ് ലിയാർ പറഞ്ഞു. പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ് ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറിൽ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിർത്തിയിരുന്നെങ്കിൽ കണ്ണിൽ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സർക്കാർ എന്ന പെരുമ്പറയുമായി നിലമ്പൂരിലൂടെ നടക്കാമായിരുന്നില്ലേ എന്നും വടശ്ശേരി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
Post a Comment