അര്‍ജന്റീന ടീം കേരളത്തില്‍ വരുമെന്ന് ഉറപ്പിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. സ്‌പോണ്‍സര്‍ മാച്ച് ഫീ അടച്ചെന്നും ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല. ഒക്ടോബറില്‍ മത്സരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
''മെസിയെ കേരളത്തിലേക്ക് കൊണ്ടുവരിക എന്നത് ഫുട്‌ബോള്‍ പ്രേമികളെല്ലാം ആഗ്രഹിക്കുന്നതാണ്. അത് യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. കായികവകുപ്പിന് ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവ് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ടാണ് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് കളി നടത്താന്‍ തീരുമാനിച്ചത്. മാച്ച് ഫീ അടച്ചുവെന്നു സ്‌പോണ്‍സര്‍മാര്‍ അറിയിച്ചു. അതിനാല്‍ മറ്റുതടസങ്ങള്‍ ഒന്നും ഇനി ഇല്ല. ലോക ഫുട്‌ബോള്‍ രാജാക്കന്മാര്‍ കേരളത്തിലേക്ക് വരുമ്പോള്‍ കേരത്തിന്റെ അതിഥികളാണവര്‍. എല്ലാ സൊകര്യങ്ങളും ഒരുക്കുക എന്നത് ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. ആ കാര്യങ്ങളിലേക്ക് നമ്മള്‍ കടന്നു,'' മന്ത്രി പറഞ്ഞു.
AFA പ്രതിനിധികൾ രണ്ടാഴ്ചക്കുള്ളിൽ കേരളത്തിൽ എത്തും. ഇവരുമായി ചേർന്ന് കായിക വകുപ്പ് തീയതിയും വേദിയും സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും. തിരുവനന്തപുരം കൊച്ചി രണ്ടിടങ്ങളിൽ മത്സരം നടത്താനാണ് ആലോചന. എതിരാളികൾ ആരൊക്കെയാണെന്ന് സംബന്ധിച്ച് കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മെസി കേരളത്തിലേക്ക് വരുമെന്ന വിവരം കായിക മന്ത്രിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Post a Comment