തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ.

തിരുവനന്തപുരം ആര്യനാട് വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം സ്വദേശി രേഷ്മയെ ആര്യനാട് പൊലീസ് പിടികൂടുന്നത്. യുവതി വിവിധ ജില്ലകളിലായി നിവധി പേരെ വിവാഹം കഴിച്ചെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണിയൽ പരസ്യം നൽകുന്നവരെ പിന്തുടർന്ന്  സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞ് വിവാഹം കഴിച്ച് നാളുകൾക്ക് ശേഷം മുങ്ങുന്നതാണ് രീതി. 

കഴിഞ്ഞ ദിവസം രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്‍റെ പരാതിയിൽ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംശയം തോന്നിയ പഞ്ചായത്തംഗം യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ മുമ്പ് വിവാഹം കഴിച്ചതിന്‍റെ രേഖ കണ്ടെത്തുകയായിരുന്നു.  പഞ്ചാത്തംഗത്തിന്‍റെ നമ്പറിൽ പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് വിവാഹാലോചനയുമായി ബന്ധപ്പെട്ട ആദ്യ വിളി വരുന്നത്. 

പിന്നീട് യുവതി താൻ ദത്ത് പുത്രിയാണെന്നും അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റി. ഇങ്ങനെയാണ് തിരുവനന്തപരത്തേക്ക് വിവാഹത്തിനായി രേഷ്മ എത്തുന്നത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇത്തരത്തിൽ ആറ് കല്യാണം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  പഞ്ചായത്തംഗത്തിന്‍റേത് ഉൾപ്പെടെ മൂന്ന് കല്യാണം നിശ്ചയിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തന്നെയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post