രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഏതാനും ദിവസം കനത്തുപെയ്ത മഴ കാരണം സ്കൂൾ തുറക്കുന്നത് നീട്ടിവെക്കേണ്ടിവരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. മഴ കുറഞ്ഞതോടെ നിശ്ചയിച്ച ദിവസംതന്നെ സ്കൂൾ തുറക്കുന്നതിലെ ആശങ്ക നീങ്ങി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ 12,948 സ്കൂളുകളിലായി പ്ലസ് ക്ലാസുകളിലേതുൾപ്പെടെ 40 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് വീണ്ടും പഠനാനുഭവങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. ഇതിൽ മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായിരിക്കും.
കഴിഞ്ഞ വർഷം 2,98,848 പേരാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസിൽ കുട്ടികൾ കുറഞ്ഞപ്പോൾ അൺ എയ്ഡഡിൽ കുട്ടികൾ വർധിക്കുന്ന പ്രവണതയുമുണ്ടായി. ഹൈസ്കൂൾ ക്ലാസുകളുടെ സമയമാറ്റമാണ് ഈ വർഷത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിർദേശിക്കുന്ന 1100 പഠന മണിക്കൂർ തികക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് അരമണിക്കൂർ വർധിപ്പിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
രാവിലെയും ഉച്ചക്കുശേഷവുമായി 15 മിനിറ്റ് വീതം വർധിപ്പിക്കാനാണ് തീരുമാനം. ഇതുവഴി സ്കൂൾ തുടങ്ങുന്ന സമയം നിലവിലുള്ളതിലും 15 മിനിറ്റ് മുമ്പേയായിരിക്കും. സ്കൂൾ വിടുന്ന സമയം നിലവിലുള്ളതിലും 15 മിനിറ്റും വൈകും. അധികമായി ചേർക്കുന്ന അരമണിക്കൂർ നിലവിലുള്ള എട്ട് പീരിയഡുകളിലേക്ക് കൂട്ടിച്ചേർക്കാനാണ് നിർദേശം. ഇതിനുപുറമെ ആറ് ശനിയാഴ്ചകൾ കൂടി ഹൈസ്കൂളുകൾക്ക് പ്രവർത്തിദിനമാകും. യു.പി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ച അധ്യയന ദിനമായിരിക്കും. എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച ക്ലാസുണ്ടാകില്ല.
സംസ്ഥാനതലം മുതൽ സ്കൂൾതലം വരെയുള്ള പ്രവേശനോത്സവത്തോടെയാണ് അധ്യയന വർഷത്തിന് തുടക്കമാകുന്നത്. സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ശുചീകരണം ഉൾപ്പെടെയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കിയാണ് സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്.
രണ്ട് മുതൽ പത്ത് വരെ ക്ലാസുകൾക്ക് 13 വരെ ഒരു മണിക്കൂർ ലഹരി ഉപയോഗം, അക്രമവാസന, മൊബൈൽ ഫോൺ -സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ സംബന്ധിച്ചും ഹയർ സെക്കൻഡറി ക്ലാസുകൾക്ക് റാഗിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും 21 വരെ രണ്ട് മണിക്കൂറും ബോധവത്കരണ ക്ലാസും നൽകും. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പൂർണമായും സ്കൂളുകളിൽ എത്തിയിട്ടില്ല. സൗജന്യ സ്കൂൾ യൂനിഫോമിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഈവർഷം മുതൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കി അഞ്ചാം ക്ലാസ് മുതൽ ഒമ്പതാംതരം വരെ ഓൾ പാസ് ഒഴിവാക്കാനാണ് തീരുമാനം.
Post a Comment