ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട സീതയുടെ ഭർത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണ കാരണം കാട്ടാന ആക്രമണം അല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിന്റെ പാടുകളുണ്ട്. വലിച്ചിഴയ്ക്കപ്പെട്ടതിന്റെയും മർദ്ദിച്ചതിന്റെയും പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെയാണ് ഭർത്താവിനും മക്കൾക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊലപ്പെടുത്തിെയെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ഇന്നലെ തന്നെ സീതയുടെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കാട്ടാന സീതയെ തുമ്പിക്കൈ കൊണ്ട് അടിച്ചെന്നായിരുന്നു ബിനുവിന്റെ മൊഴി. ഇയാൾ തന്നെയാണ് ഫോണിൽ വിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സീതയുടെ ശരീരത്തിൽ വന്യമൃഗ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
Post a Comment