2025 ഏപ്രിൽ 20ന് വൈകുന്നേരം ആറര മണിയോടെ മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് പൊന്നാനി പോലീസിൻ്റെ ഫോൺ കോൾ വരുന്നു. കാലടി സ്വദേശിയായ മുപ്പത്തിയാറുകാരൻ യുവാവ് ആത്മഹത്യ ചെയ്യാനായി കുറ്റിപ്പുറം ഭാഗത്തേക്ക് വന്നതായി വിവരം ലഭിച്ചതായി അറിയിക്കുന്നു.
പ്രണയനൈരാശ്യത്തെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഫേസ്ബുക്കിൽ ലൈവിട്ടശേഷം വീടുവിട്ടിറങ്ങിയതായിരുന്നു യുവാവ്.
കാമുകി വിവാഹത്തിൽനിന്നു പിൻമാറിയതിൽ മനംനൊന്താണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. യുവാവിനെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ പൊന്നാനി പോലീസിൽ വിവരം അറിയിച്ചു. ഫേസ്ബുക്ക് ലൈവിനെ കുറിച്ചറിഞ്ഞ പൊന്നാനി പോലീസ് കുറ്റിപ്പുറം പോലീസിനെ വിവരമറിയിച്ചു.
കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ നൗഫൽ കെ സൈബർസെല്ലിൽ ബന്ധപ്പെട്ട് യുവാവിൻ്റെ ലൊക്കേഷൻ മനസ്സിലാക്കി. തുടർന്ന് സബ് ഇൻസ്പെക്ടർ ബാബുജി വിയും എസ്.സിപിഒ രഞ്ജിത് എ വിയും ഒരുനിമിഷം പോലും പാഴാക്കാതെ യുവാവുള്ള സ്ഥലത്തേക്ക് പാഞ്ഞു.
സ്ഥലത്തെത്തിയപ്പോൾ യുവാവ് റെയിൽവേ ട്രാക്കിൽ തലവെച്ചുകിടക്കുകയായിരുന്നു. ട്രെയിൻ വരാൻ അധികനേരമില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഞൊടിയിടയിൽ റെയിൽവേ പാതയിലെത്തി യുവാവിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പോലീസ് പാളം കടന്നതും ഒരു ട്രാക്ക് മെയിൻ്റനൻസ് എഞ്ചിൻ അതിലെ പാഞ്ഞുപോകുകയും പിന്നാലെ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ഒരു തീവണ്ടിയും കടന്നുപോയി. ഒരു നിമിഷത്തിൻ്റെ വ്യത്യാസത്തിൽ ഒരു ജീവൻ തിരികെ പിടിച്ച ചാരിതാർഥ്യത്തിലാണ് കുറ്റിപ്പുറം പോലീസ്.
Post a Comment