അത് തട്ടിക്കൊണ്ടുപോകലല്ല: കാറിൽ നിന്ന് നിർണായക തെളിവ്; ആലപ്പുഴ ബൈപ്പാസിലെ വാഹനാപകടം ലഹരി ഇടപാടിലെ തർക്കം.

ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ രാത്രി നടന്ന വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നില്ലെന്ന് പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കം അപകടത്തിൽ കലാശിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. 

അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.

 ഷംനാദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാർ ലീസിനെടുത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘവുമായി ഇടപാടിനിടെ കാറിൽ വെച്ച് തർക്കമുണ്ടായി. ഇതോടെ കാറിനകത്ത് ഒരു സീറ്റിലിരുന്ന ഷംനാദ് സ്റ്റിയറിങ് പിടിച്ച് തിരിച്ചു. ഇതോടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ഷംനാദിനൊപ്പം കാറിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.   

Post a Comment

Previous Post Next Post