മാനന്തവാടിയിൽ ആദിവാസി യുവാവിനെ വിനോദയാത്ര സംഘം കാറിൽ അരകിലോമീറ്ററോളം വലിച്ചിഴച്ചു.

മാനന്തവാടിയിൽ ചെക്ക് ഡാം കാണാനെത്തിയവർ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്നയാളെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അരകിലോമീറ്ററോളം യുവാവിനെ വലിച്ചിഴച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. മൂന്നുപേര്‍ പുറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ആദിവാസി യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കാറിന്റെ ആർ സി ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളിൽ നിന്നുള്ള വിവരം. എന്നാൽ, സംഭവം നടക്കുന്ന സമയത്ത് ഇയാൾ തന്നെയാണോ, വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Post a Comment

Previous Post Next Post