ഹരിയാനയില്‍ നടക്കുന്ന 'ചിന്തന്‍ ശിവിര്‍' ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

ഹരിയാനയില്‍ നടക്കുന്ന 'ചിന്തന്‍ ശിവിര്‍' ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുക.  ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനമായ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

രണ്ട് ദിവസത്തെ ചിന്തന്‍ ശിവിറിന് ഇന്നലെയാണ് ഹരിയാനയിലെ സുരജ് കുണ്ഡില്‍ തുടക്കമായത്. 2024 ഓടെ എല്ലാ സംസഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത്ഷാ സമ്മേളനത്തെ അഭിസംബോധ ചെയ്തു പറഞ്ഞു.  സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് വ്യാപനം, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടങ്ങിയ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരു പൊതുവേദി ഒരുക്കാനാണ് ചിന്തന്‍ ശിവിര്‍ സംഘടിപ്പിക്കുന്നതെന്ന് ശ്രീ ഷാ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ഒരു  പൊതു രീതി  ഉപയോഗിച്ച് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ തീവ്രവാദ പ്രദേശങ്ങളും ജമ്മു കശ്മീരും വടക്കുകിഴക്കന്‍ മേഖലയും  ഒരു കാലത്ത് അക്രമത്തിന്റെയും അശാന്തിയുടെയും കേന്ദ്രങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ  വികസനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും ശ്രീ  ഷാ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖലയിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും 2014 മുതല്‍ കലാപ സംഭവങ്ങളില്‍ 74 ശതമാനവും, സുരക്ഷാ സൈനികരുടെ  മരണത്തില്‍ 60 ശതമാനവും സാധാരണക്കാരുടെ മരണത്തില്‍ 90 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ആധുനിക വത്ക്കരണം, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം, തീരസംരക്ഷണം, സ്ത്രീ സുരക്ഷ,  തുടങ്ങിയ വിഷയങ്ങളും   ചര്‍ച്ചയായി. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരും കേന്ദ്ര-സംസ്ഥാന പോലീസ് സേനകളിലെ  മേധാവികളും ചിന്തന്‍ ശിവിറിന്റെ ഭാഗമാകും. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ' പഞ്ചപ്രാണിന് ' അനുസൃതമായി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ നയ രൂപീകരണം ലക്ഷ്യമിട്ടാണ്  ചിന്തന്‍ ശിവിര്‍ സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post