സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ തല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2022 ന് തുടക്കമായി. വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു.യുവ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഫുട്ബോള്‍ മത്സര സമാപനത്തിന്റെ ഉദ്ഘാടനവും ട്രോഫി വിതരണവും തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കും. അഡ്വ.കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനാവും.
ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും സംസ്ഥാന സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസരവും ലഭിക്കും. രണ്ടൂം മൂന്നും സ്ഥാനക്കാര്‍ക്ക് 15,000, 10000 രൂപ വീതം സമ്മാനത്തുക നല്‍കും. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരിദാസൻ, ഗീത കെ ഉണ്ണി, ഇ അരവിന്ദാക്ഷൻ, വാകയാട് എൻ. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ഡോ. പി ആബിദ, യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു. യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് സ്വാഗതവും യൂത്ത് കോഡിനേറ്റർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.
Post a Comment