ആരോഗ്യ പരിരക്ഷാ പദ്ധതിക്കായി റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ആധാര്‍ നമ്പറും നൽകണമെന്ന് കേന്ദ്രം


ആരോഗ്യ പരിരക്ഷാ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനായി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ആധാര്‍ നമ്പറും എല്ലാ സംസ്ഥാനങ്ങളും നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാന്‍ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയില്‍ (പിഎം-ജെഎവൈ) അര്‍ഹരായവരുടെ പട്ടിക തയാറാക്കുന്നതിനു വേണ്ടിയാണിത്.

ദേശീയ ഹെല്‍ത്ത് അതോറിറ്റിക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. 2011ലെ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേ അനുസരിച്ചാണ് 10.74 കോടി ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍ സര്‍വേവിവരങ്ങളിലെ കുറവുകള്‍ മൂലം ഗുണഭോക്തൃ പട്ടിക കൃത്യമാക്കാന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതേ ഗുണഭോക്താക്കള്‍ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച്‌ റേഷന്‍ മു‍ന്‍ഗണനാ വിഭാഗത്തില്‍ വരുന്നതിനാലാണ് റേഷന്‍ വിവരങ്ങള്‍ സംസ്ഥാനങ്ങളോടു തേടുന്നത്.

ഇരു ഡേറ്റാബേസുകളും ബന്ധിപ്പിക്കുന്നതോടെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ റേഷന്‍ കാര്‍ഡ് വഴി പിഎം-ജെഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് ദേശീയ ഹെല്‍‌ത്ത് അതോറിറ്റിയുടെ വാദം. ഒപ്പം ഗുണഭോക്തൃ പട്ടിക പുതുക്കാനുമാകും. വിവിധ സംസ്ഥാനങ്ങളുടെ

ഡേറ്റ കൃത്യമായി ക്രോഡീകരിക്കുന്നതിനാണ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പറും ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ആറിനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.സ്വകാര്യതയടക്കമുള്ള പ്രശ്നങ്ങളുള്ളതിനാല്‍ പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിച്ചുവെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി.

Post a Comment

Previous Post Next Post