പ്രതിപക്ഷത്തിന്റെ എതിർപ്പും ബഹളവും മറികടന്നാണ് വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് ലോകസഭ പാസ്സാക്കിയത്. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെ എതിർത്തെങ്കിലും, കേന്ദ്രം ഇതിൽ നിന്ന് പിന്മാറിയില്ല.
ഇരട്ട വോട്ട്, കള്ള വോട്ട് എന്നിവ തടയാനാണ് വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ വർഷത്തിൽ നാല് തവണ ചെയ്യാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു . ബില്ലിനെ ന്യായീകരിച്ചുള്ള കേന്ദ്രത്തിന്റെ എല്ലാ വാദങ്ങളെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.
ആധാർ എന്നാൽ താമസിക്കുന്നതിന്റെ മാത്രം തെളിവാണ് . അതു പൗരത്വത്തിന്റേതല്ല . വോട്ടർമാരോട് ആധാർ ചോദിക്കുമ്പോൾ പാർപ്പിടത്തിന്റെ രേഖ മാത്രമാണ് കിട്ടുന്നത് . ഇതിന് നിലവിൽ വന്നാൽ പൗരത്വമില്ലാത്തവർക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാവുകയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ലോക്സഭയിൽ പറഞ്ഞു . വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി .
പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും ഇത്തരം വിമർശനങ്ങളോട് കേന്ദ്രം പ്രതികരിച്ചു.കള്ളവോട്ട് തടയാനാണു സർക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടർന്നാണു ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തിയത്.
നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടും.നമ്പര്‍ നല്‍കാത്തവരുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്യില്ല.എന്നാല്‍ സൂക്ഷ്മ പരിശോധനയ്ക്കും നിരീക്ഷണത്തിനും സാഹചര്യമൊരുങ്ങും. ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. ജനുവരി 1, ഏപ്രില്‍1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ കട്ട് ഓഫ് തീയതികള്‍ നല്‍കാനാണ് പുതിയ വ്യവസ്ഥ. തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഏത് സ്ഥലവും ഏറ്റെടുക്കാന്‍ കമ്മിഷന് അനുവാദമുണ്ടാകും. ഒപ്പം സര്‍വീസ് വോട്ട് ചെയ്യാന്‍ സൗകര്യമുള്ള പങ്കാളിയുടെ ആണ്‍ –പെൺ വേര്‍തിരിവ് ഒഴിവാക്കും.
Post a Comment